2010 ഡിസംബർ 31, വെള്ളിയാഴ്‌ച

ഒരു മഞ്ഞുകാലത്ത്..

സാലഭഞ്ജികമാർ സ്വാഗതമോതുന്ന പടിപ്പുരയിൽ നിങ്ങൾ കാണുന്നുണ്ടോ രണ്ട് ശരീരങ്ങൾ. അത് ഞങ്ങളാണ്. ഞാനും അവനും.  ഊരി വെച്ച പാദരക്ഷയിൽ കഴിഞ്ഞ കാലമെല്ലാം ഇറക്കി വെച്ച് ഞങ്ങൾ അകത്തേക്ക് കയറുകയാണ്.  ആർദ്രമായ മഞ്ഞിൽ പാദമൂന്നി മുന്നിൽ നടക്കുന്ന രൂപം അവൾക്ക് ഏറെ പ്രിയതരമാണ്. അടി തെറ്റാതെ അവന്റെ കാലടികളിലൂടെ മുന്നോട്ട് നീങ്ങവെ കണ്ണുകളും നനയുന്നുണ്ട്.  നെയ് വിളക്കെരിയുന്ന ശ്രീകോവിലിനുള്ളിലെ പ്രഭാമയിയായ അമ്മയോട് എന്തൊരു യാചനയാണ് അവന്റെ കണ്ണുകളിൽ !ഒരു നിമിഷം ദേവി പോലും പതറിയ പോലെ.

ഇടയ്ക്ക പോൽ തുടിക്കുന്ന ഹൃദയ താളങ്ങൾ നൈവേദ്യമാക്കിയ നിമിഷങ്ങൾ.  ആളിരമ്പമോ ആവലാതികളോ അറിയാതെ.  ഇലച്ചാർത്തിലെ ഈറൻ ചും‌ബനത്താൽ അവന്റെയുള്ളിലെ കനലാറ്റാനുള്ള അവളുടെ ശ്രമം കണ്ട് അതു വഴി പോയ വൃശ്ചികക്കാറ്റിന് പോലും കുളിരിട്ടു.

നൂറായിരം ചങ്ങലകളിട്ട കാലടികളിലെ ബന്ധനങ്ങൾക്ക് പരിഹാരമാണിവർ തേടുന്നത്.  സ്നേഹത്തിന്റെ കണക്കുകൾ മാത്രമെടുത്തുള്ള തുലാഭാരം.  ദൈവീകമായ ആ സന്നിധിയിൽ തങ്ങളെ സമർപ്പിച്ച് അവർ മടങ്ങുകയാണ്.  അവർക്ക് ഉത്തരം കിട്ടിയോ ? അറിയില്ല. 

എന്നാൽ മൌനം പാകിയ ആ ഇടനാഴികളിൽ പരസ്പരം തൊടുന്ന ഈറൻ കണ്ണുകളിൽ ചില ഉത്തരങ്ങൾ അവർ പരസ്പരം കണ്ടെത്തുന്നുണ്ട്.  ദാ.. അവർ മടങ്ങുകയാണ്. നമുക്കൊതുങ്ങി നിൽക്കാം.  നഗ്നപാതയായ്, അവൻ തുറന്നു വെച്ച കാറിന്റെ മുൻ സീറ്റിലേക്ക് ജീവിതത്തിലെ സകല വർണ്ണങ്ങളുമെടുത്ത് അവൾ പാദമൂന്നുന്നു. 

പോകട്ടെ മുന്നോട്ട് അല്ലേ?